അവധിക്കാലം എന്നും ആഹ്ലാദകരമാണ്.മനസിനും ശരീരത്തിനും ഉത്സാഹം തോന്നുന്ന, ഉണര്‍വു തരുന്ന നാളുകള്‍ ...!
പതിവുപോലെ നാട്ടിലെത്തിയതിന്റെ അടുത്ത ദിവസം പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ അഖില,അനിയത്തിയുടെ മകള്‍ ചോദിച്ചു,
"വലിയമ്മയുടെ കൂടെ പോയാല്‍ നീ കുഴഞ്ഞു പോകത്തെയുള്ളൂ. അമ്മ,വഴിയില്‍ കാണുന്ന കാക്കയോടും പൂച്ചയോടും വരെ കുശലം പറഞ്ഞിട്ടേ വരൂ …യു ഫീല്‍ ബോര്‍ "
എന്നെക്കാള്‍ മുന്പേ മോള്‍ പറഞ്ഞ മറുപടി കേട്ടു വെറുതെ പുഞ്ചിരിച്ചു.
ചേച്ചി എങ്ങോട്ടാ, ഡ്രോപ്പ് ചെയ്യണോ എന്നു അനിയന്‍ ചോദിച്ചപ്പോഴും വേണ്ടാന്നു പറഞ്ഞു. നാട്ടിലെ വഴികളിലൂടെ, ഇളംകാറ്റുമേറ്റു പരിചയക്കാരോട് കുശലവും ചോദിച്ചു നടക്കുന്നതിന്റെ സുഖം വണ്ടിയില്‍ പോയാല്‍ കിട്ടില്ലല്ലോ.
ഡോക്ടര്‍ അങ്കിളിനെ കാണണം. അങ്കിളിനു വേണ്ടി വാങ്ങിയ സ്റ്റെത്തും മറ്റും കിറ്റില്‍ എടുത്തു വയ്ക്കുന്നത് കണ്ടപ്പോള്‍ കൂടെ വരണമെന്ന് അഖിലമോള്‍ക്ക് നിര്‍ബന്ധം. അതു കൊണ്ട് അവളെയും കൂട്ടി, അമ്മയോട് യാത്രയും പറഞ്ഞിറങ്ങി.
അവിടവിടെ കുണ്ടും കുഴിയുമായ ടാറിട്ട റോഡിലൂടെ നടക്കുമ്പോള്‍ പഴയ മണല്‍വഴിയായിരുന്നു മനസ്സില്‍ . ഒരുവശത്തു പാടവും മറുവശത്തു വിശാലമായ പറമ്പുകളും അതിരിടുന്ന വീതിയുള്ള നടപ്പാത. വളവില്‍ നിന്നിരുന്ന നിറയെ കായ്ചിരുന്ന വാളന്‍പുളിമരവും അതിനപ്പുറത്തായി ഉണ്ടായിരുന്ന വലിയ കുളവും ഇന്നോര്‍മ്മ മാത്രം. ആ പുളിമരത്തിന്റെ ചുവട്ടില്‍ എപ്പോഴും കുട്ടികളുടെ ബഹളമായിരിക്കും.ആണ്‍കുട്ടികള്‍ കല്ലെറിഞ്ഞു പുളി വീഴ്ത്തുകയും പെണ്‍കുട്ടികള്‍ അതു പെറുക്കിയെടുത്ത് പങ്കു വയ്ക്കുന്നതും... എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ... ആ കുളത്തില്‍ ഉത്സവകാലത്ത് ആനകളെ കുളിപ്പിക്കുന്നതും, അതു കാണാന്‍ ചുറ്റും കൂടിയ കുട്ടികളുടെ ആര്‍പ്പുവിളിയും ഇപ്പോഴും കാതോരത്ത് കേള്‍ക്കുന്നതു പോലെ… ഓരോ വരവിലും മാറുന്ന ഗ്രാമത്തിന്റെ മുഖച്ഛായ വ്യക്തമാകുന്നു. പരിഷ്ക്കാരത്തോടൊപ്പം മാറിയ ജീവിതശൈലി എന്റെ ഗ്രാമത്തെയും മാറ്റിക്കൊണ്ടിരിക്കുന്നു.
വഴിയില്‍ പല പരിചയക്കാരെയും കണ്ടു. അവരുടെയൊക്കെ സ്നേഹത്തിനു മുന്നില്‍ കുറച്ചു നിമിഷങ്ങള്‍ . ഗ്രാമീണതയുടെ നിഷ്കളങ്കത ഇനിയും അന്യം നിന്നിട്ടില്ല എന്നറിയുന്നതിന്റെ ഒരാഹ്ലാദം മനസ്സില്‍ ..! അഖിലമോള്‍ , ഇടയ്ക്കിടെ കൈയില്‍ പിടിച്ചുവലിച്ചു കൊണ്ടിരുന്നതു കൊണ്ട്, പലരോടും ചെറിയ കുശലാന്വേഷണങ്ങള്‍ മാത്രം.
മൈതാനത്തിനടുത്തുള്ള വായനശാലയുടെ മുന്നില്‍ എത്തിയപ്പോള്‍ ,വെറുതെയൊന്നു അകത്തു കേറണമെന്ന് തോന്നി. അതിന്റെ ശോച്യാവസ്ഥ കണ്ടപ്പോള്‍ വളരെ വിഷമമായി. ഇപ്പോഴത്തെ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും വായനശാല വേണ്ടാതായിരിക്കുന്നു. എല്ലാത്തിനും ഇന്റര്‍നെറ്റ് മതി എന്ന അവസ്ഥയാണല്ലോ. വായനശാലയുടെ പ്രധാന ഹാളില്‍ പത്രം മറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന ഒന്നുരണ്ടു വൃദ്ധരെയല്ലാതെ, ആരെയും കാണാനില്ല ….!! പുസ്തകങ്ങള്‍ പൊടിപിടിച്ചും, ചിതല്‍ കേറിയും ആകെ നാശമായി കിടക്കുന്നു. ബുക്ക്‌ഷെല്‍ഫുകളുടെ നീണ്ട ഇടനാഴികളിലൂടെ നടന്നപ്പോള്‍ , മനസ് കൌമാരത്തിലേക്ക് ഓടിപ്പോയി. ഈ ഇടനാഴികള്‍ക്ക് എന്തെല്ലാം കഥകളാണ് പറയാനുണ്ടാവുക? പഴയ വൃത്തിയും വെടിപ്പുമുള്ള, മനോഹരമായ വായനശാല ഒരു നിമിഷം മനസ്സില്‍ തെളിഞ്ഞു വന്നു. രാജകീയ പ്രൌഡിയോടെ നിന്നിരുന്ന ഈ വായനശാലയും വിദൂരമായ ഓര്‍മ മാത്രമായി തീരുമോ ???
പൊടികൊണ്ടുള്ള തുമ്മല്‍ അസഹ്യമായപ്പോള്‍ പുറത്തേക്കിറങ്ങി.അഖിലമോള്‍ കലപിലാന്നു എന്നെ വഴക്കു പറഞ്ഞുകൊണ്ടിരുന്നു. അവള്‍ക്കറിയില്ലല്ലോ, ഒരുകാലത്തു വലിയമ്മയുടെയൊക്കെ പ്രിയപ്പെട്ട സ്ഥലമായിരുന്നു ആ വായനശാലയെന്ന്.
വായനശാലയിലേക്കു കയറുമ്പോള്‍ ,മൈതാനത്തില്‍ അവിടവിടെയായി കൊച്ചുകൊച്ചു കൂട്ടങ്ങള്‍ ഉണ്ടായിരുന്നു. വെടിപറഞ്ഞും മറ്റും സായാഹ്നം ചിലവഴിക്കുന്ന ചെറു സംഘങ്ങള്‍ , അതും പഴയതുപോലെയില്ല. മലയാളിയുടെ സായാഹ്നങ്ങളും ടിവിയുടെ മുന്നിലേക്ക് മാറിയെങ്കിലും ചിലരെല്ലാം ഇപ്പോഴും ആ മൈതാനത്തില്‍ വരുന്നു. കാറ്റുകൊള്ളാനും, കൂട്ടുകാരോടൊത്തുകൂടാനും. ഒരുപക്ഷെ അടുത്ത അവധിക്കാല ത്ത് ഈ കാഴ്ചയും അന്യമാകുമോ എന്തോ....
പെട്ടെന്ന് മൈതാനത്തില്‍ നിന്നും ആളൊഴിഞ്ഞു പോയതുപോലെ. എന്തുപറ്റിയെന്നതിശയത്തോടെ നോക്കുമ്പോള്‍ , മൈതാനത്തിനു എതിര്‍വശത്ത് ഒരു ബൈക്ക് മാത്രം നില്‍ക്കുന്നത് കണ്ടു.ഒന്നും മനസിലായില്ലെങ്കിലും മൈതാനം മുറിച്ചുകടന്ന് ഡോക്ടര്‍ അങ്കിളിന്റെ ഡിസ്പെന്‍സറിയിലേക്ക് നടന്നു. കൂട്ടത്തില്‍ ഒരു രഹസ്യം പറഞ്ഞോട്ടെ. ഈ ഡോക്ടര്‍ അങ്കിളിന്റെ ഡിസ്പെന്‍സറി, പണ്ടുമുതലേ വളരെ പ്രിയപ്പെട്ട ഒരിടമാണ്. കാരണമെന്തെന്നോ, ഹോമിയോഡോക്ടറായ അങ്കിളിന്റെ ഡിസ്പെന്‍സറിയിലെ പഞ്ചാര ഗുളികകള്‍ ...!!! ഇന്നും അതൊരു വീക്നെസ് ആണേ ….. അതിനുവേണ്ടി തന്നെയാ അഖിലമോളും എന്നോടൊപ്പം കൂടിയിരിക്കുന്നത്.
ബൈക്കിനടുത്തെത്തിയപ്പോള്‍ ഒരു നിമിഷം അതിശയിച്ചുപോയി, തമ്പി …!!! എന്റെ കൂടെ സ്കൂളില്‍ പഠിച്ചിരുന്ന,എന്റെ പഴയ ചങ്ങാതി.ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ടീച്ചറായ, അവന്റെ അമ്മയുടെ സ്ഥലംമാറ്റം കാരണം ഞങ്ങളുടെ സ്കൂളില്‍ നിന്നും പോയ തമ്പി.ഇപ്പോഴിവിടെ...??യാദൃശ്ചികമായി കണ്ടതിന്റെ ഒരു അമ്പരപ്പോടെ ഞാന്‍ ചോദിച്ചു .
"എന്നെ മനസ്സിലായോ തമ്പിക്ക്?"
"രാജി ദൂരേന്നു വരുന്നതു കണ്ടപ്പോഴേ മനസിലായി.എന്നാല്‍ രാജി എന്നെ തിരിച്ചറിയില്ലന്നാണ് കരുതിയത്"
"തമ്പി ഇപ്പോഴെവിടെയാ,എന്തു ചെയ്യുന്നു, ടീച്ചര്‍ക്ക് സുഖാണോ, ടീച്ചര്‍ ഇപ്പോഴെവിടെയാ?"
പ്രതീക്ഷിക്കാതെ കണ്ടതിന്റെ സന്തോഷംകൊണ്ട് തുരുതുരാന്നു ഞാന്‍ ചോദിച്ചുകൊണ്ടിരുന്നു.
തമ്പി, സാവധാനം ഓരോന്നിനും മറുപടി പറഞ്ഞു.അമ്മ ഇപ്പോള്‍ അനിയന്റെ കൂടെ മലപ്പുറത്താണ് എന്നും തമ്പിക്ക് ഇവിടെ ബിസിനസ് ആണെന്നുമൊക്കെ....കുടുംബത്തെപ്പറ്റി ചോദിച്ചപ്പോള്‍ ,ബിസിനസ് തിരക്കുകാരണം സമയം കിട്ടിയില്ലന്നു പറഞ്ഞു.
"ഇത്രയ്ക്കു ബിസിയാണോ, എന്തു ബിസിനസാണത്?"
"നല്ല ലാഭമുള്ള ബിസിനസാണ് രാജി...രാജി ഇപ്പോഴെവിടെയാ, ഇതു മോളാണോ?"
"അല്ല, ഇതെന്റെ വലിയമ്മയാ" അഖിലമോളുടെ ഉത്തരം ഞങ്ങളില്‍ ചിരിയുണര്‍ത്തി.
"എന്റെ വിശേഷങ്ങള്‍ ഒക്കെ പറയാം. തമ്പി വീട്ടിലേക്കു വാ... അമ്മക്കൊക്കെ നിന്നെ കാണുമ്പോള്‍ വലിയ സന്തോഷമാകും"ഞാന്‍ നിര്‍ബന്ധിച്ചു.
"പിന്നെ ഒരിക്കല്‍ വരാം രാജി.എന്നെ ഈ കോലത്തില്‍ കണ്ടാല്‍ രാജിയുടെ അമ്മ വഴക്കു പറയും."
"ശരിയാ, ശരിയാ....ഒരു ഗുണ്ടാസ്റ്റൈല്‍ ഉണ്ടിപ്പോള്‍ നിന്നെകണ്ടാല്‍ "
അവന്റെ നീട്ടിവളര്‍ത്തിയ മുടിയിലേക്കും പിണച്ചു കെട്ടിവച്ചിരിക്കുന്ന ഷര്‍ട്ടിലേക്കും നോക്കികൊണ്ടു ഞാന്‍ പറഞ്ഞു.അവന്‍ വെറുതെ പുഞ്ചിരിച്ചു.
"ആ ചിരിക്കു മാത്രം ഒരു വ്യത്യാസവുമില്ല കേട്ടോ"
ഞാന്‍ അവനെ ആശ്വസിപ്പിച്ചു. വീട്ടിലേക്കു വരാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ സമ്മതിച്ചു.
"എന്നാല്‍ , ഞാന്‍ ഈ കിറ്റൊന്നു അങ്കിളിനു കൊടുത്തിട്ടു വരാം.എന്നിട്ട് നമുക്കൊന്നിച്ചു പോകാം.ഒരു മിനിറ്റ്, പെട്ടെന്ന് വരാം"
"അപ്പോഴേക്കും ഞാന്‍ ഈ മുടിയൊന്നു വെട്ടിയിട്ടു വരാം. അമ്മയുടെ വഴക്കു കേള്‍ക്കേണ്ടല്ലോ"
പഴയ കാര്യങ്ങള്‍ ഓര്‍ത്തുകൊണ്ട് അവന്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചു.
"മുടി വെട്ടിയിട്ടു നീ അങ്കിളിന്റെ ഡിസ്പെന്‍സറിയിലേക്ക് വാ.ഞങ്ങള്‍ അവിടെ കാണും"
ശരി എന്നും പറഞ്ഞു ബാര്‍ബര്‍ഷോപ്പിലേക്ക് നടന്ന തമ്പി, അടുത്തുള്ള ബേക്കറിയില്‍ കയറി ഐസ്ക്രീമും വാങ്ങി ഡിസ്പെന്‍സറിയിലേക്ക് നടക്കുന്ന ഞങ്ങള്‍ക്ക് കൊണ്ടുവന്നു തന്നു.
"ഹോ, ഈ തമ്പിയുടെ ഒരു കാര്യം"ഞാന്‍ പറഞ്ഞു.
"താങ്ക്‌യു അങ്കിള്‍ "അഖിലമോളുടെ വക.
“വേഗം വരണേ ….”ഞാന്‍ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു …..
ഡിസ്പെന്‍സറിയില്‍ ചെന്നപ്പോള്‍ അങ്കിളിനു തിരക്ക്. പതുക്കെ അകത്തെ മുറിയില്‍ കേറി. ഐസ്ക്രീം തിന്നു തീര്‍ത്തു ആദ്യം.പിന്നെ ഞാനും മോളും കൂടെ പഞ്ചാരഗുളിക തപ്പി. അതും തിന്നുകൊണ്ടിരുന്നപ്പോള്‍ അങ്കിള്‍ വന്നു. കിറ്റ് അങ്കിളിനെ ഏല്‍പ്പിച്ചു. വിശേഷങ്ങള്‍ പറയുകയും പഞ്ചാരഗുളിക നുണയുകയും എല്ലാം കൂടെയായിരുന്നു.
പെട്ടെന്ന് പുറത്തു നിന്നും വിസില്‍ശബ്ദവും ബഹളവും മറ്റും കേട്ടു.എന്താണെന്നറിയാന്‍ വേഗമോടി വരാന്തയിലിറങ്ങി. അപ്പോള്‍ കണ്ടതു വിലങ്ങു വച്ചു പോലീസ് ജീപ്പില്‍ ഇരിക്കുന്ന തമ്പി...!!! എന്റെ മുന്നിലൂടെ ആ ജീപ്പ് ഇരമ്പിപ്പാഞ്ഞു പോകുമ്പോഴും നടന്നതെന്താണെന്ന് മനസിലായില്ല.പിന്നെ ഡോക്ടര്‍ അങ്കിള്‍ വിശദീകരിച്ചു, ഇവിടുത്തെ പതിനെട്ടര കമ്പനി എന്ന ഗുണ്ടാസംഘത്തിന്റെ തലവന്‍ ആണെന്നും പോലീസ് അവനെത്തേടി നടക്കുകയാണെന്നും….മറ്റും മറ്റും….
എനിക്കെന്റെ കാതുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല….!!! ഏറ്റവും മിടുക്കനായ കുട്ടി എന്ന് സ്കൂളിലെ അധ്യാപകര്‍ വിശേഷിപ്പിച്ചിരുന്ന, ക്ലാസിലെ ഏറ്റവും സൌമ്യനും ശാന്തനുമായിരുന്ന, എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന തമ്പി തന്നെയോ ഈ ഗുണ്ടയായ തമ്പി?
എല്ലാ സന്തോഷവും പെട്ടെന്ന് അണഞ്ഞതുപോലെ...വിഷാദം മൂടിയ മനസുമായി വീട്ടിലേക്കു മടങ്ങുമ്പോള്‍ , ഈ കൂടിക്കാഴ്ച വേണ്ടായിരുന്നു എന്നു പോലും തോന്നി. അഖിലമോളുടെ സംശയങ്ങള്‍ക്കു മറുപടി പറയാന്‍ വിഷമിച്ചു. ദൂരെ മൈതാനത്തിന്റെ കോണില്‍ തമ്പിയുടെ ബൈക്ക് കണ്ണീര്‍പ്പാടയിലൂടെ അവ്യക്തമായപ്പോഴും, മനസ്സില്‍ പഴയ മിടുക്കനായ തമ്പിയായിരുന്നു....