Saturday, April 16, 2016

നിഴൽയുദ്ധങ്ങൾ - പോൾ സെബാസ്റ്റ്യൻ




ചെറുപ്പത്തിൽ കോട്ടയം പുഷ്പനാഥ് , ബാറ്റൺ ബോസ് എന്നിവരുടെ കുറ്റാന്വേഷണ നോവലുകൾ മലയാളത്തിൽ വായിച്ചിരുന്നു.  വളർച്ചയുടെ പടവുകളിൽ എവിടെയോ വെച്ച് കുറ്റാന്വേഷണ ത്വര നഷ്ടപ്പെടുകയുണ്ടായി. പിന്നെ ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു പുസ്തകം കിട്ടിയാൽ വായിച്ചെങ്കിലായി,  അതും ആംഗലേയത്തിൽ ..... 

തൊണ്ടയുടെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് വായനാക്കൂട്ടം , ബ്ലോഗ്ഗർ മാണിക്യത്തിന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയത്. (അതിനെക്കുറിച്ച് പിന്നെ എഴുതാം ) അന്ന് നിർമ്മല ഒരു 'സർപ്രൈസ് ഗിഫ്റ്റ്' എനിക്കായി കരുതിയിരുന്നു. പോകാനായപ്പോഴാണ് ആ ഗിഫ്റ്റ് എനിക്കു തന്നത്. പോൾ സെബാസ്റ്റ്യൻറെ 'നിഴൽയുദ്ധങ്ങൾ' എന്ന കുറ്റാന്വേഷണ നോവൽ...!  സ്നേഹപൂർവ്വം പോൾ ഗൾഫിൽ നിന്നും കൊടുത്തയച്ചത്.... ഈ സ്നേഹത്തിന്, സമ്മാനത്തിന് നന്ദി പ്രിയ സുഹൃത്തേ... 

ദീപ എന്ന വനിതാ ഡിക്റ്ററ്റീവാണ് ഇതിലെ കേന്ദ്ര കഥാപാത്രം. നൂറു പേരുടെ ബുദ്ധിയും ശക്തിയും ജീവനും സ്വന്തമാക്കി അത്രയും പേരുടെ ബുദ്ധിയിൽ ചിന്തിക്കാനുള്ള സിദ്ധി സ്വായത്തമാക്കാൻ അതീവബുദ്ധിമാനായ ഒരു ശാസ്ത്രഞ്ജൻ നടത്തുന്ന അപകടകരമായ നീക്കങ്ങളെ മന്ത്രങ്ങളുടെയും മനശാസ്ത്രത്തിന്റെയും പിൻബലത്തിൽ ഒരു പെൺകുട്ടി പരാജയപ്പെടുത്തുന്ന കഥയാണ് പോൾ സെബാസ്റ്റ്യൻ ഈ നോവലിലൂടെ പറയുന്നത്. 

ദീപയ്ക്കുണ്ടായ ഒരു സ്വപ്നദർശനത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. പ്രപഞ്ചത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന് എന്തോ ഭംഗം വരാൻ പോകുന്നുവെന്നായിരുന്നു  ഗുരുസ്ഥാനീയനായ ഭട്ടതിരിപ്പാട് ആ സ്വപ്നത്തെ വ്യാഖ്യാനിച്ചത്. പ്രപഞ്ചം ആവശ്യപ്പെടുന്നതെന്തോ അതു നടത്തിക്കൊടുക്കണമെന്ന് അദ്ദേഹം ദീപയെ ഉപദേശിച്ചു. ദീപക്ക് അതിനു കഴിയുമെന്ന് ആത്മീയാചാര്യനായ ശാവേലച്ചനും ദീപയെ പ്രോത്സാഹിപ്പിക്കുന്നു. 

മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതാറുള്ള ദീപയെ ചാനലുകൾ ഇടയ്ക്കിടെ ഇന്റർവ്യൂ ചെയ്യാറുണ്ടായിരുന്നു. ന്യൂമൂൺ ചാനലിൽ ഇന്റർവ്യൂവിനു വന്ന ദീപയെ ചാനലിൽ ചേരാനായി എം.ഡി ക്ഷണിക്കുന്നു. ആലോചിക്കട്ടെ എന്നു പറഞ്ഞ് ദീപയത്  നീട്ടി വെക്കുന്നു....  

ഇതിനിടെ നാട്ടിൽ നിന്നും പലരെയും കാണാതാകുന്നു.  അന്വേഷണത്തിന് , പോലീസ് ഡിക്റ്ററ്റീവ് ദീപയുടെ സഹായം തേടുന്നു.... മരിച്ചു പോയവരുടെ ത്രിമാന ചിത്രത്തിൽ നിന്നും അവരുടെ ഭൗതികാവസ്ഥ പുന: സൃഷ്ടിക്കാൻ ദീപയ്ക്കുള്ള കഴിവാണ് പോലീസിനെ അവരിലേക്കെത്തിച്ചത് . 

വാക്വം ബ്രിക്സ് അഥവാ വായു രഹിത അറകളോട് കൂടിയ കട്ടകൾ കണ്ടു പിടിച്ച വേണുഗോപാൽ എന്ന ശാസ്ത്രഞ്ജനെക്കുറിച്ച് കേട്ടറിഞ്ഞ ദീപ ചെന്നൈയിൽ എത്തി അദ്ധേഹത്തെ ഇന്റർവ്യൂ ചെയ്ത് വാക്വം ബ്രിക്സിന്റെ സാധ്യതകൾ മനസിലാക്കുന്നു. ഇതിനിടയിൽ നീരാളി ഗ്രൂപ്പ് എന്ന തീവ്രവാദ സംഘടനയാണ് ആളുകളെ തട്ടിക്കൊണ്ടു പോകുന്നതെന്ന സംശയം പോലീസിനുണ്ടാവുകയും അതിന്റെ നേതാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  

കാണാതായവരിൽ ഒരാളായ മന്ത്രിപത്നിയെ ദീപ, ചെന്നൈയിൽ വെച്ച് കാണുന്നത് അന്വേഷണത്തിന് മറ്റൊരു വഴിത്തിരിവാകുന്നു. അപ്പോഴേക്കും ചില അജ്ഞാതർ തട്ടിക്കൊണ്ടു പോയ ദീപ ഭൂമിക്കടിയിലെ കൊട്ടാരത്തിൽ എത്തിപ്പെടുന്നു. മൂവിംഗ് വാക്വം ബ്രിക്സ് ഉപയോഗിച്ച് നിർമ്മിച്ച ആ കോട്ടയിൽ നിന്നും ശബ്ദമോ വെളിച്ചമോ എക്സറേയോ ചിന്തയോ ഒന്നും പുറത്തേക്കു പോവുകയോ അകത്തേക്ക് വരികയോ ചെയ്യില്ല. മായാദാസൻ എന്ന ഭ്രാന്തൻ ശാസ്ത്രഞ്ജൻറെയാണ് ആ കോട്ട എന്നും ദീപ മനസിലാക്കി. പ്രപഞ്ച മൂലകങ്ങളെ നിയന്ത്രിക്കുന്ന അസാമാന്യശക്തിയെ കീഴ്പ്പെടുത്തുകയാണ് മായാദാസന്റെ ലക്ഷ്യം. ഓരോ പദാർത്ഥമൂലകങ്ങളെയും വേർതിരിച്ചു നിരീക്ഷിക്കാനുള്ള അറകൾ അയാളുടെ കൊട്ടാരത്തിൽ ഉണ്ടായിരുന്നു. ഈ പരീക്ഷണങ്ങളിൽ പങ്കാളിയാക്കാനാണ് ദീപയെ തട്ടിക്കൊണ്ടു വന്നത്. 

ദീപ , മായാദാസന്റെ കോട്ടയിൽ നിന്നും രക്ഷപ്പെടുമോ...? ആളുകളെ കാണാതാവുന്നതിന്റെ പിന്നിൽ ആരാണ്...? ദീപ അവരെ കണ്ടുപിടിക്കുമോ...? നിയമത്തിനു മുന്നിൽ കൊണ്ടു വരുമോ...? അതോ നിഴലുകളോടാണോ ദീപയുടെ യുദ്ധം...? ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു പോൾ സെബാസ്റ്റ്യൻറെ ' നിഴൽയുദ്ധങ്ങൾ'... !!

ആഗോളവത്ക്കരണം പ്രതിഭാശാലികളെപ്പോലും സ്വാർത്ഥരാക്കി മാറ്റുന്ന ഇന്നിന്റെ നേർക്കാഴ്ചയും വികസ്വരരാജ്യങ്ങളിലെ വിപണി കയ്യടക്കാൻ ആഗോള സാമ്രാജ്യത്വശക്തികൾ നവമാധ്യമങ്ങൾ ഉപയോഗിച്ചു നടത്തുന്ന അധിനിവേശവും വായനയെ ഉത്ക്കണ്ഠയുടെ മുൾമുനയിൽ നിർത്തുന്നു.... ആത്മജ്ഞാനത്തിന്റെ അടിത്തറയും ശാസ്ത്രത്തിന്റെ പിൻബലവും നോവലിനെ ഉദ്ദ്വേഗജനകമാക്കി തീർക്കുന്നു... കുറ്റാന്വേഷണ നോവൽ എഴുതുമ്പോൾ അവസാനം വരെ സസ്പെൻസ് നിലനിർത്തേണ്ട ജാഗ്രത  എഴുത്തുകാരന് ഉണ്ടായിരിക്കേണ്ടതാണ്. അതിൽ പോൾ വിജയിച്ചിരിക്കുന്നു....

സാധാരണ കുറ്റാന്വേഷണ നോവലുകളിൽ നിന്നും വ്യത്യസ്തമായി ദീപ എന്ന പെൺകുട്ടിയാണ് കുറ്റാന്വേഷകയായി എത്തുന്നത് എന്നതും നിഴൽയുദ്ധങ്ങളുടെ പ്രത്യേകതയാണ്. ആധുനികയുഗത്തിൽ എല്ലാ മേഖലകളിലും എന്നതു പോലെ കുറ്റാന്വേഷണ മേഖലയിലും പെൺകുട്ടികൾ കടന്നു വന്ന്  മാറ്റത്തിന്റെ മാറ്റു കൂട്ടുന്നു.

ഏറെ നാളുകൾക്കു ശേഷം, മലയാള കുറ്റാന്വേഷണ നോവൽ വായനയിലേക്ക് വീണ്ടും എത്താൻ പോൾ സെബാസ്റ്റിൻറെ 'നിഴൽയുദ്ധങ്ങൾ' പ്രേരിപ്പിക്കുന്നുണ്ട്. 

കറന്റ് ബുക്സ് തൃശൂർ പ്രസിദ്ധീകരിച്ച 'നിഴൽയുദ്ധങ്ങൾ' പോളിന്റെ രണ്ടാമത്തെ കുറ്റാന്വേഷണ നോവലാണ്‌. ഇവ കൂടാതെ വേറെയും പല കൃതികളും പോളിന്റെതായിട്ടുണ്ട്.  

ഈ പുസ്തകം താഴെയുള്ള ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.


  • http://www.indulekha.com/nizhalyudhangal-novel-paul-sebastian
  • https://keralabookstore.com/book/Nizhal-Yudhangal/6316/









Related Posts Plugin for WordPress, Blogger...