Sunday, April 16, 2017

വേലിക്കെട്ടിനപ്പുറത്തേക്ക് നീളുന്ന വിഷുവാഘോഷങ്ങൾ

 ഗൾഫ് ഫോക്കസ് - ഏപ്രിൽ 2017ൽ പ്രസിദ്ധീകരിച്ചത് 


വിഷുവും ഗൃഹാതുരതയിൽ നിറയുന്ന ബാല്യകാലയോർമ്മകൾതന്നെയാണ് എനിക്ക്. വേലിക്കെട്ടിനപ്പുറത്തേക്ക് നീളുന്ന സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മധുരം നിറയ്ക്കുന്ന ഓർമ്മകൾ.... ! പട്ടുപാവാടയിൽ നിറയുന്ന ചിത്രശലഭങ്ങളുടെ ഓർമ്മകൾ ...! കൂട്ടുകൂടി പൊട്ടിച്ചിരിക്കുന്ന നിഷ്കളങ്കതയുടെ ഓർമ്മകൾ ...! 

തെക്കേലെ ബാലൻമാമൻ രണ്ടു ദിവസം മുന്നേ വാങ്ങിവരുന്ന പടക്കങ്ങളിൽ തുടങ്ങുന്നു ഞങ്ങളുടെ വിഷു. ഗീത ചേച്ചിയോടും സന്തോഷ്‌ചേട്ടനോടുമൊപ്പം ഞാനും അനിയന്മാരും കിഴക്കേതിലെ നാസറും സലീമിക്കായും സോഫിയും  പിന്നെ റീന, ജില്ലൻ, ജിസി, നൗഷാദ് അങ്ങിനെ കുട്ടിപ്പട്ടാളത്തിന്റെ ഒരു നീണ്ട നിരതന്നെയുണ്ടാവും പടക്കം പൊട്ടിക്കാൻ....  

വിഷുത്തലേന്ന്, എല്ലാ വീട്ടിലും വൃത്തിയാക്കലും പറമ്പൊക്കെ അടിച്ചുവാരിക്കൂട്ടി തീയിടലുമൊക്കെയായി മുതിർന്നവർ തിരക്കിലാകും. അതിനിടയ്ക്ക് വേലിക്കൽ നിന്നുള്ള കുശലംപറച്ചിലും എന്നത്തേയുംപോലെതന്നെയുണ്ടാവും.  ബാലൻമാമന്റെ വീട്ടിൽ കണി വെക്കാനുള്ള കൊന്നപ്പൂ വിടരുന്നത് കിഴക്കേലെ മൂസാക്കാന്റെ വീട്ടിലാണ്. ഞങ്ങൾ കുട്ടികൾ എല്ലാരും കൂടിയാണ് ആ കൊന്നപ്പൂക്കളെ ശ്രദ്ധയോടെ പറിക്കുന്നതും  താഴെ വീഴാതെ സൂക്ഷിച്ച് ബാലൻമാമന്റെ വീട്ടിലെത്തിക്കുന്നതും..... മാങ്ങയും ചക്കയുമെല്ലാം ഞങ്ങളുടെ പറമ്പിൽ നിന്നും പറിക്കും. ചിലപ്പോഴൊക്കെ കൈതച്ചക്ക അഥവാ പൈനാപ്പിളും ഉണ്ടാവും.... 

രാത്രി മുഴുവൻ ഉറങ്ങാതിരുന്നു പടക്കം പൊട്ടിക്കുന്ന കുട്ടികൾക്ക് കൂട്ടായി നാട്ടുവിശേഷങ്ങളുമായി അച്ഛനമ്മമാരും ഉണ്ടാവും. ഇടയ്ക്ക് ഉറങ്ങിപ്പോയാലും രാവിലെ കണി കാണാൻ കൊണ്ടുപോകാൻ ഗീതചേച്ചിയോ സന്തോഷ്‌ചേട്ടനോ വരും. ആരാണാദ്യം കണി കാണുക എന്നായിരുന്നു അന്നത്തെ ഞങ്ങളുടെ മത്സരം. അതിനായിട്ടാണ് രാത്രി ഉറക്കമൊഴിച്ചിരിക്കുന്നത്‌.  

കണി കാണുന്നത് , ബാലൻമാമന്റെ വീട്ടിലാണെങ്കിലും ഉച്ചയ്ക്ക് സദ്യ നന്ദിനിയുടെ വീട്ടിലാണ്. കുറെ വർഷങ്ങളായുള്ള പതിവങ്ങനെയാണ്. അപ്പൂപ്പന്റെ കാലത്തുമുതലുള്ള ശീലമാണത്. അന്നൊരിക്കൽ പള്ളിയിൽ പോയി തിരിച്ചു വന്ന അപ്പൂപ്പൻ വിശന്നു തളർന്നിരുന്നു. തറവാടുവരെ നടക്കാനുള്ള ശേഷിപോലും ഇല്ലായിരുന്നുത്രേ. കടവിലെ ഞങ്ങളുടെ വീട് അന്നുണ്ടായിരുന്നില്ല. കടവിൽതന്നെയുള്ള പ്രഭാകരന്റെ ചായക്കടയും വിഷു കാരണം അന്നു തുറന്നിരുന്നില്ല. അതിനടുത്തുതന്നെയായിരുന്നു നന്ദിനിയുടെ വീടും... അന്ന്, നന്ദിനിയുടെ അച്ഛൻ , അപ്പൂപ്പന്റെ വഞ്ചിക്കാരനായിരുന്നു. അവരുടെ വീട്ടിലേക്കുചെന്ന അപ്പൂപ്പൻ വിശക്കുന്നുവെന്ന് പറഞ്ഞു. അവർ ഉടനെ ഉണ്ടായിരുന്നതെല്ലാം കൂട്ടി അപ്പൂപ്പന് ഊണു കൊടുത്തു. അന്ന്, അപ്പൂപ്പൻ പറഞ്ഞുത്രേ, എല്ലാ വിഷുവിനും ഉണ്ണാൻ വരുമെന്ന് ....! വെറുതെ പറഞ്ഞതാവും എന്നു കരുതി കാര്യമാക്കാതെ വിട്ടു നന്ദിനിയുടെ വീട്ടുകാർ. എന്നാൽ, അടുത്ത വർഷം അപ്പൂപ്പൻ ഉണ്ണാൻ ചെന്നപ്പോഴാണ് അവർ അന്തംവിട്ടുപോയതെന്ന് ലക്ഷിയമ്മ എപ്പോഴും പറയും. 

അപ്പൂപ്പന്റെ മരണശേഷമാണ് കടവിൽ വീടു വെക്കുന്നതും അമ്മൂമ്മയും മക്കളും അങ്ങോട്ടു താമസം മാറ്റുന്നതും.... ലക്ഷ്മിയമ്മയായിരുന്നു അമ്മൂമ്മയുടെ സഹായി. കാലം കടന്നുപോകെ, മക്കളായ ഓമനയും നന്ദിനിയും വീട്ടിലെ സഹായികളായി മാറി. അപ്പോഴും അപ്പൂപ്പൻ തുടങ്ങിവെച്ച വിഷുഊണ് മുടക്കിയിരുന്നില്ല. ഇപ്പോഴും വിഷുവിന്റെ ഊണ് നന്ദിനിയുടെ വീട്ടിൽത്തന്നെ.... 

വിഷുക്കാലം ഞങ്ങളുടെ നാട്ടിൽ കാപ്പ് (കെട്ട്, ചാല് എന്നൊക്കെ ചിലയിടങ്ങളിൽ പറയും ) കലക്കുന്ന സമയം കൂടിയാണ്. കൃഷിക്കു ശേഷം വയലുകളിൽ മീനും ചെമ്മീനുമൊക്കെ വളർത്തും. അവ ഇടയ്ക്കിടെ പിടിക്കുകയും വില്ക്കുകയും ചെയ്യും. കാപ്പുകലക്കൽ എന്നത്, പണിക്കാർക്കായി കാപ്പ് വിട്ടുകൊടുക്കുന്നതാണ്. നാട്ടുകാരും ഇതിൽ പങ്കുചേരും. അന്നു കിട്ടുന്നതെല്ലാം പിടിക്കുന്നവർക്കുള്ളതാണ്. കാപ്പുകലക്കൽ കഴിഞ്ഞാൽപ്പിന്നെ, അടുത്ത കൃഷിക്കുള്ള ഒരുക്കങ്ങളാണ്. ഇപ്പോൾ കൃഷിയില്ലെങ്കിലും കാപ്പ് ഉണ്ട്. കാപ്പുകലക്കൽ ഒരുത്സവംപോലെയാണ് ഞങ്ങളുടെ നാട്ടിൽ.... 

പ്രവാസജീവിതത്തിൽ എനിക്കു നഷ്ടപ്പെടുന്നത്, കണിക്കൊന്നയുടെ മഞ്ഞൾപ്രസാദംമാത്രമല്ല, ബാലൻമാമന്റെ വീട്ടിലെ വിഷുക്കണിയും മൈഥിലിമാമി തരുന്ന വിഷുക്കട്ടയുടെ മാധുര്യവും നന്ദിനിയുടെ വീട്ടിലെ ഊണിന്റെ സ്നേഹവും അയൽവക്കസാഹോദര്യത്തിന്റെ നൈർമല്യവും  എല്ലാമെല്ലാമാണ്. 

     
കാനഡയിലെ ഫ്ലാറ്റിലിരുന്ന്, വ്യർത്ഥമെന്നറിഞ്ഞും ഞാനെന്റെ ബാല്യത്തിലേക്ക് തിരിച്ചുപോകാൻ കൊതിക്കുന്നു. ഒരുമയുടെയും സഹവർത്തിത്വത്തിന്റെയും നല്ലനാളുകൾ ഇനിയുമുണ്ടാകും എന്ന പ്രതീക്ഷയോടെ .... 

എന്നുവെച്ച് കാനഡയിൽ വിഷു ഇല്ലാന്നല്ല കേട്ടോ... ഇവിടെ വിഷുവാഘോഷിക്കാൻ ആഴ്ചയവസാനമാകാൻ കാത്തിരിക്കണം. അതു ചിലപ്പോൾ വിഷുവിന് മുൻപേയും ആകും. ഗ്രേറ്റർ റ്റൊറന്റോ ഏരിയയിലെ ഒരു ഭാഗംമാത്രമായ ഞങ്ങളുടെ മിസ്സിസാഗയിൽപോലും ഒരുപാടു മലയാളിസംഘടനകളുണ്ട്. എല്ലായിടത്തും ഓടിനടന്ന് സദ്യ കഴിക്കേണ്ടത് ഒരേ ആളുകൾതന്നെയല്ലേ.... അപ്പോൾ പലപലദിവസങ്ങളിലായി വിഷുവാഘോഷിക്കും ഞങ്ങൾ. പ്രധാനമായും സദ്യയാണ്. പിന്നെ, കുട്ടികളുടെ കലാപരിപാടികളും... ഞങ്ങളെപ്പോലെത്തന്നെ കുട്ടികളും ഓടിയോടിവിഷമിക്കും, എല്ലായിടത്തും പരിപാടി നടത്തേണ്ടതും ഒരേ കുട്ടികൾതന്നെയാണല്ലോ...  ! മിസ്സിസ്സാഗയിൽ മാത്രമല്ല ട്ടോ, അടുത്തുള്ള മറ്റു നഗരങ്ങളിലും ഇതൊക്കെത്തന്നെയാണവസ്ഥ... അങ്ങോട്ടുമിങ്ങോട്ടും ഓടിയോടി, സദ്യ കഴിച്ചുകഴിച്ചു മലയാളികൾ ക്ഷീണിക്കും.... 

ഇങ്ങനെയൊക്കെയാണെങ്കിലും വിഷുവും ഓണവുമൊക്കെ എന്നും ഗൃഹാതുരതയുടെ നാളുകളാണ്. അലമാരിയുടെ അടിത്തട്ടിൽ മാറ്റിവെച്ചിരിക്കുന്ന സെറ്റുസാരി, മുണ്ടും ഷർട്ടും പട്ടുപാവാട തുടങ്ങിയവ പുറത്തെടുക്കാൻ കിട്ടുന്ന അവസരങ്ങൾകൂടിയാണിത്. അവ നഷ്ടപ്പെടുത്താതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്, ഞങ്ങൾ കാനഡമലയാളികൾ... ! പേപ്പറിലയിലെ സദ്യയും പേപ്പർകപ്പിലെ പായസവും കഴിച്ച് നാട്ടിലെ വിഷുഓർമ്മകളിൽ മുങ്ങിത്താഴും. പിന്നെയോ, അറുപതുകളിലെയും എഴുപതുകളിലെയും കുടിയേറ്റക്കാരായ മലയാളികൾ പറയുന്നതുകേട്ട്,   ഇതെങ്കിലും കിട്ടുന്നല്ലോ എന്നാശ്വസിക്കുകയും ചെയ്യും. അന്നൊക്കെ വാഴയിലയിലെ സദ്യയൊന്നും സ്വപ്നത്തിൽപോലും ഇല്ലായിരുന്നെന്നും  ഒരുപിടി കുത്തരിച്ചോറ് കിട്ടിയെങ്കിൽ എന്നു കൊതിച്ചിട്ടുണ്ടെന്നും പഴയ തലമുറയിലെ ആളുകൾ  പറയുന്നു.


എവിടെയെങ്കിലും ആരെങ്കിലും മലയാളം പറയുന്നതു കേട്ടാൽ, ഓടിച്ചെന്ന് കൂട്ടുകൂടുന്ന ഒരു തലമുറയും മലയാളം കേട്ടാൽ അവിടെനിന്നും മാറിപ്പോകുന്ന തലമുറയും ഇവിടെയുണ്ടായിരുന്നുവത്രെ. അതുകഴിഞ്ഞ് എവിടെത്തിരിഞ്ഞാലും മലയാളിയെ കാണുന്ന, കേൾക്കുന്ന തലമുറയായി ഇപ്പോൾ... മലയാളിസംഘടനകളും മലയാളിഹോട്ടലുകളും കടകളുമൊക്കെ ധാരാളമായി. എന്നിട്ടും കണക്കെടുപ്പിൽ ഇങ്ങനെയൊരു ഭാഷയും അതു സംസാരിക്കുന്ന ആളുകളും ഇവിടെയില്ല. തമിഴ്, തെലുങ്ക്, പഞ്ചാബി, ഗുജറാത്തി, ബംഗാളി, ഒറിയ തുടങ്ങിയ ഇതരഭാഷകളും ആളുകളും ഇവിടുത്തെ കണക്കെടുപ്പിലുണ്ട്. എന്നാണാവോ എന്റെ മാതൃഭാഷ 'മലയാളം' ആണെന്നു മലയാളികൾ സമ്മതിക്കുന്നത്  ... !!

വ്യക്തിപരമായി വിഷു, എന്റെ മോളുടെ ജന്മദിനംകൂടിയാണ് ... അതിനാൽ വിഷുവിന് വീട്ടിൽ സദ്യയുണ്ടാക്കുന്ന പതിവുണ്ട്. മോളുടെ ഇഷ്ടാനുസരണം പതിനഞ്ചു കൂട്ടമോ പത്തൊമ്പതു കൂട്ടമോ കറികളും ഒന്നോ രണ്ടോ പായസവുമൊക്കെയായി... അന്നത്തെ മെനു മോളുടെ ഇഷ്ടത്തിനാണ്.... അതിനാൽ, ഒരു ലീവ് വിഷുദിവസത്തിനായി മാറ്റിവെക്കും. വിഷുമാത്രം ആ ദിവസം തന്നെ ആഘോഷിക്കുകയും ചെയ്യും.

ദുഖവെള്ളിയും ഈസ്റ്ററുമൊക്കെ ചേർന്ന  'ലോങ്ങ് വീക്കെൻഡിലാണ് ഇത്തവണ  വിഷു. എല്ലാ പ്രിയ കൂട്ടുകാർക്കും  എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകൾ... !



വിഷുവാശംസകൾ 




Tuesday, April 4, 2017

അമ്മയുടുപ്പ്


കുട്ടികളിൽ ആർക്കെങ്കിലും അസുഖമാവുമോ ...!

നാനൂറ്റിമൂന്ന് ഹൈവേയിലൂടെ അതിവേഗം കാറോടിക്കുമ്പോൾ , ഫോണിലൂടെ കേട്ട പീറ്ററിന്റെ ശബ്ദത്തിലെ നോവായിരുന്നു ലിസ്സിന്റെ മനസ്സിൽ ....

'ഒന്നിവിടെവരെ വരാൻ ബുദ്ധിമുട്ടാവുമോ ലിസ്...? ' പീറ്ററിന്റെ ചോദ്യത്തിലെ വേവലാതിയുടെ തിരിച്ചറിവിൽ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല. വസന്തത്തിന്റെ തുടക്കത്തിൽ കരിഞ്ഞു പോയൊരു തായ് വൃക്ഷമായിരുന്നു  പീറ്റർ .... !

ബബിതയുടെ മരണശേഷം, പീറ്റർ കുട്ടികളിലേക്ക് ഒതുങ്ങിക്കൂടുകയായിരുന്നു. അവരുടെ വിവാഹവാർഷികദിനത്തിലായിരുന്നു നിശബ്ദമായി, ക്ഷണിക്കാത്ത അതിഥിയായി മരണം  ആ വീട്ടിലേക്കു വന്നത്.

എല്ലാ സുഹൃത്തുക്കളെയും പാർട്ടിക്കു  ക്ഷണിച്ചിരുന്നു. നവദമ്പതികളെപ്പോലെ ബബിതയും പീറ്ററും പുൽത്തകിടിയിൽ ഒഴുകി നടക്കുന്നതിനിടയിൽ മൂന്നു കുഞ്ഞുങ്ങൾ ചിത്രശലഭങ്ങളായി   അവരെച്ചുറ്റി പാറി നടന്നു. പാർട്ടിക്കു മുമ്പേതന്നെ കുടുംബ ചിത്രമെടുക്കാൻ ഏർപ്പാടാക്കിയിരുന്നു. താനവിടെയെത്തുമ്പോൾ വിവിധ പോസിലുള്ള കുടുംബചിത്രങ്ങളുടെ അവസാന ഘട്ടമെത്തിയിരുന്നു. അഭിപ്രായങ്ങൾ പറഞ്ഞും കളിയാക്കിയും പൊട്ടിച്ചിരിയുടെ ഉത്സവം തീർത്തു കൂട്ടുകാർ...  ദമ്പതികളുടെ ഉത്‌സാഹവും പ്രസരിപ്പും ചുറ്റുമുള്ളവരിലേക്കും പകർന്നാടിയിരുന്നു...

പാർട്ടി കഴിഞ്ഞു, ശുഭരാത്രിയും നേർന്നു വിരുന്നുകാർ പിരിഞ്ഞതിനു ശേഷമാണ് അവിടെ നിന്നിറങ്ങിയത്. ഉറങ്ങിപ്പോയ കുഞ്ഞുമിഷേലിനെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്ന പീറ്ററും ഒരു കൈയാൽ പീറ്ററിനെ ചുറ്റിപ്പിടിച്ചിരിക്കുന്ന ബബിതയും സുന്ദരമായ ഒരു ഛായാചിത്രം പോലെ വാതിക്കൽ നിന്നിരുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് യാത്രയായത്.   

വീട്ടിലെത്തുന്നതിനു മുൻപേ പീറ്ററിന്റെ കോൾ,

'ബബിതക്ക് ഒരു വല്ലായ്മ, പാരാമെഡ് എത്തിയിട്ടുണ്ട്. അവർ അവളെ  ക്രെഡിറ്റ് വാലി ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത് ...."

ധൃതിയിൽ വണ്ടിതിരിച്ച് ആശുപത്രിയിൽ എത്തുമ്പോൾ അത്യാഹിതവിഭാഗത്തിൽ ബബിതയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഐ.ഡി കാർഡ് കാണിച്ചു അകത്തു കയറുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.... ! മരണവാർത്ത പീറ്ററിനെ അറിയിക്കാനുള്ള കെല്പുണ്ടായിരുന്നില്ലല്ലോ തനിക്കന്ന്...!

പോലീസ് വാഹനത്തിന്റെ സൈറണും ലൈറ്റും കണ്ടാണ് പരിസര ബോധത്തിലേക്ക് വന്നത്. അപ്പോഴേക്കും അവർ മുന്നിൽ കടന്നു  മാർഗ്ഗതടസ്സം ചെയ്തിരുന്നു. ഹൈവേയിൽ നിന്നും പുറത്തുകടന്നുവെന്നതും  ഹൊറൊന്റാറിയോ റോഡിലാണ് താനെന്നുമെന്ന ബോധത്തിലേക്കു വന്നതപ്പോഴാണ്. തുളുമ്പിയൊഴുകിയ കണ്ണുകൾ തുടച്ച് , താനൊരു ഡോക്ടറാണെന്ന ഐഡന്റിറ്റി കാർഡ് കാണിച്ചു നോക്കി. എന്നിട്ടും സ്പീഡ് ടിക്കറ്റ് എഴുതി തന്ന്, കൂടെ കുറച്ച് ഉപദേശവും തന്നാണ് അവർ പോകാൻ അനുവദിച്ചത്.

ബബിതയുടെ വീട്ടിൽ എത്തുമ്പോൾ, പതിവു പോലെ കുട്ടികൾ ഓടി വന്നില്ല. ആശങ്കയോടെ ഒരു നിമിഷം, വാതിൽക്കൽ നിന്നു, പിന്നെ പതിയെ മുൻവാതിൽ തള്ളി നോക്കി. പൂട്ടപ്പെടാത്ത വാതിലിലൂടെ അകത്തു കയറിയപ്പോൾ കണ്ടത്, കുഞ്ഞുമിഷേലിനെ മടിയിൽ വെച്ചിരിക്കുന്ന പീറ്ററിനോട് ചേർന്നിരിക്കുന്ന ജൊവാനെയും തറയിൽ മുട്ടുകുത്തി മിഷേലിന്റെ മുഖത്തോടു മുഖംചേർത്തുവെച്ചിരിക്കുന്ന സീനയെയുമാണ്. ആന്തലോടെ ഓടിച്ചെന്നു കുഞ്ഞുമിഷേലിനെ വാരിയെടുത്തു. കുഞ്ഞിനു പനിയോ മറ്റോ ആയിരിക്കുമെന്നാണ് കരുതിയത്. എന്നാൽ, കുഞ്ഞിനു കുഴപ്പമൊന്നുമില്ലെന്ന് കണ്ട ആശ്വാസത്തോടെ ജൊവാനെയും സീനയെയും അടുത്തേക്ക് വിളിച്ചു. ചേർത്തു് പിടിച്ചപ്പോൾ ആ കുഞ്ഞിക്കണ്ണുകൾ തുളുമ്പി .

'രാവിലെ പാല് കുടിച്ചോ? എന്താ കഴിച്ചത്...? " ഒന്നുമില്ലെന്ന് സീന ചുമൽകുലുക്കി.

കുഞ്ഞുമിഷേലിനേയും എടുത്തു നേരെ അടുക്കളയിലേക്കു  നടന്നു. അപ്പോഴും പീറ്റർ ഈ ലോകത്തൊന്നുമല്ല എന്നുതോന്നി. ആദ്യം കുഞ്ഞുങ്ങൾക്കു ഭക്ഷണം കൊടുക്കട്ടെ, എന്നിട്ടാവാം പീറ്ററോട് സംസാരിക്കുന്നത്. ബ്രഡ് ടോസ്റ് ചെയ്ത്, പാലും ചൂടാക്കി കുട്ടികൾക്കു നല്കുന്നതിനിടയിൽ കോഫിമേക്കറിൽ കോഫിയുണ്ടാക്കി പീറ്ററിനും കൊടുത്തു. കുട്ടികളെ കഴിപ്പിച്ചു തിരിച്ചു സ്വീകരണ മുറിയിലേക്കു വരുമ്പോഴും കോഫിയും കൈയിൽ പിടിച്ചു പീറ്റർ ഒരേയിരുപ്പാണ് .


തിരിച്ചുവന്ന ജൊവാനും സീനയും പീറ്ററിന്റെ ഇരുവശത്തുമായി ഇരുന്നു. ഇടയ്ക്കിടെ പപ്പയെ നോക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ട് രണ്ടാളുടെയും...

'കുട്ടികളെ വിഷമിപ്പിക്കാതെ പീറ്റർ...' പീറ്റർ ഇങ്ങിനെയിരുന്നാൽ അവർക്കാരാണ് ഭക്ഷണം കൊടുക്കുക....? ആരാണവരെ  ആശ്വസിപ്പിക്കുക...? "

'പീറ്റർ.... ശബ്ദമുയർത്തി വിളിച്ചപ്പോൾ ഒരു ഞെട്ടലോടെ പീറ്റർ കണ്ണുകളുയർത്തി.

 'ആ കോഫി കുടിക്കൂ ... തണുത്തുവെങ്കിൽ ചൂടാക്കാം, അല്ലെങ്കിൽ വേറെ കോഫി എടുക്കാം.... "

താൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ പീറ്റർ ഒറ്റവലിക്കതു കുടിച്ചു തീർത്ത് , മിഷേലിനായി തന്റെ നേർക്ക് കൈനീട്ടി. ആ കൈകളിൽ മിഷേലിനെ വെച്ചു കൊടുത്തപ്പോൾ നെഞ്ചോടു ചേർത്തു പിടിച്ചു തുരുതുരെ ഉമ്മ വെച്ചു. അതുകണ്ട ജൊവാനും സീനയും കുഞ്ഞുമിഷേലിന്റെ കൈകളിൽ ഉമ്മ വെച്ചു.

'പീറ്റർ....' ഒന്നും മനസിലാകാതെ  വിളിച്ചു.

മിഴികൾ നിറഞ്ഞൊഴുകുന്നതിനിടയിൽ വിതുമ്പലോടെ പീറ്റർ പുലമ്പി, 'ഇവളെ , അവർ കൊണ്ടു പോവുകയാണ്.... ഇന്നവർ വരും. എനിക്കു  താങ്ങാൻ പറ്റുന്നില്ല. അതാ ലിസ് നെ  വിളിച്ചത്. ..."

ആരു കൊണ്ടുപോകുന്നു....? എന്തിന്... എവിടേക്ക്...? ചോദ്യങ്ങൾ ആർത്തലച്ചു പെയ്തപ്പോൾ.... പീറ്റർ നിശബ്ദനായി.

പിന്നെ, നനഞ്ഞ ശബ്ദത്തിൽ മെല്ലെ പറഞ്ഞു, 'അച്ഛനായ എനിക്ക് ഈ കുഞ്ഞുവാവയെ നോക്കാൻ പറ്റില്ലെന്ന് .... അമ്മയുടെ സ്നേഹം വേണം ന്ന് ... അതുകൊണ്ട് സർക്കാർ കൊണ്ടു പോവുകയാണ്... ഭാഗ്യമുള്ള ഏതോ ഒരമ്മ എന്റെ കുഞ്ഞിനെ വളർത്തും.... എന്റെ കുഞ്ഞിന്റെ കളിചിരികൾ കാണും... അവളുടെ വളർച്ചയിൽ കൂടെയുണ്ടാകും. ഈ അച്ഛൻ, ഭാഗ്യദോഷി.... ഓരോ രാജ്യത്തെ നിയമങ്ങൾ .... !"

കാനഡസർക്കാരിന്റെ വളർത്തുകുടുംബത്തെപ്പറ്റി, വളർത്തമ്മയെപ്പറ്റി നന്നായി അറിയാമെങ്കിലും തന്റെ ബബിതയുടെ കുഞ്ഞിനെ അവർ കൊണ്ടു പോകുന്നുവെന്നു കേട്ടപ്പോൾ പതറിപ്പോയി. ഒന്നര വയസുള്ള മിഷേലിനെ നോക്കാൻ ഒരമ്മ വേണമെന്ന സർക്കാർ തീരുമാനത്തിൽ നിസ്സഹായനാണ് പീറ്ററും...

എന്തു പറയണമെന്നറിയാതെ ആ മൗനസാഗരത്തിലേക്ക് ഒരു തുള്ളിയായി വീണലിഞ്ഞു. പൊടുന്നനെയാണ്, വാതിലിൽ മുട്ടുകേട്ടത്. പതിയെ പോയി വാതിൽ തുറന്നു. അകത്തു വന്ന അവർ, സ്വയം പരിചയപ്പെടുത്തി. നിയമവശങ്ങൾ പറഞ്ഞു.

ഒന്നും കേൾക്കാൻ നിൽക്കാതെ പീറ്റർ അകത്തേക്കു നടന്നു. അവരോടു സംസാരിക്കുമ്പോൾ തൊണ്ടയിടറാതിരിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.

അവർ തന്ന പേപ്പറുകളുമായി പീറ്ററിനടുത്തെത്തി, ഒപ്പിട്ടു വാങ്ങി. ഒപ്പം കുഞ്ഞുമിഷേലിനേയും... മിഷേലിന്റെ തനിച്ചുള്ളതും അവരോടൊപ്പമുള്ളതുമായ കുറച്ചു ചിത്രങ്ങൾ അവർ തന്നെ എടുത്തു. അവരുടെ കൈകളിലേക്കു മിഷേലിനെ ഏൽപ്പിക്കുമ്പോൾ അടക്കിപ്പിടിച്ച കരച്ചിൽ പൊട്ടിത്തകർന്ന് ചീളുകളായി ചിതറി വീണു.....

അപ്പോഴും നടക്കുന്നതെന്തെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്ന ജൊവാനും സീനയും മിഷേലിനേയുമെടുത്ത് പുറത്തേക്കിറങ്ങിയ അവരുടെ പിന്നാലെ ഓടിച്ചെന്നെങ്കിലും മിഷേലിനേയും കൊണ്ട് ആ വണ്ടി മുന്നോട്ടു നീങ്ങിക്കഴിഞ്ഞിരുന്നു.... !







Related Posts Plugin for WordPress, Blogger...